23/10/13

പഠനം: ചില ഓർമ്മകൾ

പഠനകാലം എന്നും സന്തോഷത്തിന്റെ വസന്തകാലമായി ഓർമ്മിക്കാനാണെനിക്കിഷ്ട്ടം..! നിങ്ങൾക്കും അങ്ങിനെ തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ സൗഹൃദ മുഖങ്ങൾ ചിലത് ഗാഢമായി നിലകൊള്ളുന്നുണ്ട് ഇപ്പോഴും, ചിലതൊക്കെ വേരറ്റു പോയി..

മദ്റസ പഠനകാലത്തെ ഓർമകളും രസാവഹം തന്നെ..!മദ്രസ പഠനത്തിൽ സഹപാഠികൾ നാട്ടുകാർ തന്നെ ആകും എന്നതും സവിശേഷത ആണല്ലോ.. ഇടയ്ക്കിടെ കാണാനും സംസാരിക്കാനും ഒക്കെ കഴിയുന്ന കൂട്ടുകാരും ആ പരിസരവും ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു...

ഞാൻ പഠിച്ച കാലത്തെ മദ്രസയും പള്ളിയും ഒക്കെ ഇന്നും എന്റെ മനസ്സിൽ ഇന്നത്തെതിലും മനോഹരമായി തെളിയുന്നു. ചില പള്ളികൾ പഴമ നിലനിർത്തി പുതുക്കിയത് കാണുമ്പോൾ തോന്നും "പഴമയുടെ പ്രൗഢിയെ വെല്ലാൻ ഇന്നത്തെ പുതുമക്ക് ആകില്ലെന്ന് "

നാട്ടിലെ എല്ലാവരെയും അറിയുന്ന ഉസ്താദുമാരും നാട്ടുകാരനായ ഉസ്താദും എല്ലാം ഞങ്ങൾക്ക് വിജ്ഞാനം പകർന്നു തന്നു. പാഠഭാഗങ്ങൾക്ക് പുറമെ ചരിത്രങ്ങളും,ചെറിയ കഥകളും തമാശകളും ഒക്കെയായി പഠനകാലം മുന്നോട്ട്.. അതിനിടക്ക് സഹപാഠികൾ ചിലർ കൊഴിഞ്ഞു പോയിട്ടുമുണ്ട്..

സ്വദർ ഉസ്താദിന്റെ പട്ടിക വരയ്ക്കുന്ന വടി അവിടെ പഠിച്ച എല്ലാവരുടെയും മനസ്സിൽ കാണും..! പഠിക്കാതെ വന്നാലും, കൂടെപ്പിറപ്പായ വികൃസ് കാണിച്ചാലുമൊക്കെ അടി കിട്ടും എന്നത് പ്രത്യേകം പറയേണ്ടല്ലോ ...

മുഫദ്ദിഷ് (പഠന നിലവാരം ചെക്ക് ചെയ്യാൻ വരുന്ന ആൾ ) വരുന്നതറിഞ്ഞാലും പൊതുപരീക്ഷ അടുത്താലും മനസ്സിൽ വല്ലാത്ത ആധി കയറും,പിന്നെ പൊതു പരീക്ഷയുടെ ഉസ്താദുമാരൊ മുഫദ്ദിശോ വന്നാൽ 'ആളെങ്ങിനെ ഉണ്ട് ' എന്നറിയാൻ ഒന്ന് പോയി നോക്കും..

റൈഞ്ചു യോഗം ഉണ്ടെങ്കിൽ ഇടക്കൊരു ലീവ് കിട്ടുമെന്നത് സന്തോഷം നൽകും . പിന്നെ ഞായറാഴ്ച്ചകളിൽ ഉണ്ടാകാറുള്ള സമാജം (കലാപരിപാടി ) പാട്ടും പ്രസംഗവുമൊക്കെയായി നീങ്ങും. സലാം പാടുന്ന 'പണ്ട് പണ്ട് പായക്കപ്പൽ' ഇപ്പോഴും മനസ്സിലൂടെ ഓളം തള്ളുന്നുണ്ട് ..

ക്ലാസ്സിൽ ഒരു ബക്കറ്റിൽ കുടിവെള്ളം ഉണ്ടാകും..  ഓരോ ബെഞ്ചിലുള്ളവർ മാറി മാറി വെള്ളം ബാവ ഉസ്താദിന്റെ വീട്ടിൽ പോയി നിറയ്ക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒക്കെ അങ്ങിനെ വെള്ളം എടുക്കാനും കുടിക്കാനും ഒക്കെ പോകും... അടിച്ചു വാരൽ പെണ്‍കുട്ടികളുടെ ജോലി തന്നെ.. അല്ല അങ്ങിനെതന്നെ ആവണമല്ലോ.... അല്ലെ ?

ബെഞ്ചിൽ പേന കൊണ്ട് അടിപൊളിയായി (ആയില്ലെങ്കിലും ) അവനവന്റെ പേരെഴുതുന്ന സമയം (സ്കൂളിലും ഉണ്ടായിരുന്നു), പേരെഴുതി കഴിഞ്ഞ ശേഷമാണ് ഉസ്താദ് ഇത് കണ്ടത്. ആകെ കുടുങ്ങി, ഉസ്താദ് ഒരു ബ്ലേഡിന്റെ കഷണം തന്നിട്ട് പറഞ്ഞു : "അത് മുഴുവൻ ചുരണ്ടി പോക്കി വൃത്തിയാക്കണം"
     അതൊക്കെ ചുരണ്ടി വൃത്തിയാക്കി, അതിന്റെ പൊടി ഒരു പേപറിലും ആക്കി. പേപർ ബീഡി പോലെ ചുരുട്ടിയിട്ട് നിസാറിന്റെ കയ്യിലും കൊടുത്തു. അതിന്റെ ഉള്ളിലൂടെ അടുത്തിരിക്കുന്ന ഫൈസലിനോട് നോക്കാൻ പറഞ്ഞു . ഫൈസൽ നോക്കിയ നേരം നിസാറിനോട്‌ പൊടി ഊതാൻ പറഞ്ഞതും പൊടി മുഴുക്കെ അവന്റെ കണ്ണിലേക്ക് ...

ചെയ്തു കഴിഞ്ഞ ശേഷമാണ് വികൃതിയുടെ ഘനം മനസ്സിലായത് .,കണ്ണ്  തുറക്കാൻ പറ്റാത്ത സ്ഥിതി, ആകെ ചുവക്കുകയും ചെയ്തു. വെള്ളം കൊണ്ടൊക്കെ കഴുകി കുറച്ചൊക്കെ റെഡി ആയി. പിറ്റേന്ന് ഫൈസൽ ക്ലാസ്സിൽ വന്നപ്പോഴാണ് പറഞ്ഞത് ' രാവിലെ എണീറ്റപ്പോ പൊടി മുഴുവൻ കണ്ണിനു പുറത്ത് വന്നു ' എന്ന് ...ഹാവൂ സമാധാനമായി ...

നബിദിനം വരുന്നതോടു കൂടി മദ്രസ കലാവാസന കൊണ്ട് നിറയും, പരിപാടി കഴിഞ്ഞാൽ എല്ലാവർക്കും സമ്മാനവും കിട്ടും (അതാണല്ലോ ആവശ്യം)

      മദ്രസയിലെ പ്രോഗ്രാം കഴിഞ്ഞാൽ പിന്നെ റൈഞ്ചു തലത്തിലും സബ്ജില്ല, ജില്ല, അങ്ങിനെ മത്സരം നീളും.. ഈ ഞാനും പോയി അറബി പ്രസംഗം കൊണ്ട് അങ്ങിനെ ഒക്കെ പോയി നോക്കീട്ടുണ്ട്... ഞങ്ങൾ പോയി മദ്രസക്ക് ഒന്നാം സമ്മാനവും വാങ്ങി വന്നിട്ടുമുണ്ട്..

 ഒരു ദിവസം വെള്ളം കുടിക്കാൻ വേണ്ടി ഞാനും നിസാറും പിന്നെ നവാസും ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പെണ്‍കുട്ടികൾ അവിടെ ക്ലാസ്സിലേക്ക് വേണ്ട വെള്ളം നിറക്കുന്നുണ്ട്. കയ്യിൽ 2 ലിറ്ററിന്റെ പെപ്സികുപ്പി ഉണ്ടായിരുന്നു (വെള്ളം നിറച്ചത് )..
ഇത് കണ്ട നവാസ് പറഞ്ഞു "ഇത് മുഴുവൻ ഞാൻ ഇപ്പൊ കുടിച്ചു തീര്ക്കും" ഇത് കേട്ട നിസാർ പറഞ്ഞു 'അത് കഴിയൂല'
പിന്നെ വാശിയായി, ഇത് കണ്ടു പെണ്‍കുട്ടികളും നോക്കി നിൽക്കുന്നുണ്ട് .. ..!
നവാസ് ബോട്ടിലിന്റെ മുക്കാലും കുടിച്ചു തീർത്തു. ഫുൾ തീർക്കാത്തതിന്റെ നിരാശ ബാക്കി..! വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു വന്നത് കൊണ്ടാണ് കുടിക്കാൻ കഴിയാത്തതെന്ന് നവാസ് പറഞ്ഞു.. 
നാളെ മുഴുവനാക്കി കുടിക്കുമെന്നു നവാസ് ,നാളെ ഗോദയിൽ കാണാമെന്നു നിസാറും... 

പിറ്റേ ദിവസം നേരത്തെ ഞങ്ങളെത്തി, വെള്ളം കുടിക്കാനായി നേരെ ഉസ്താദിന്റെ വീട്ടിലേക്ക്... വെള്ളം കുടി തുടങ്ങി .. ഇന്ന് പക്ഷെ തലേ ദിവസത്തെ അത്രയും കുടിക്കാൻ നവാസിനു കഴിഞ്ഞില്ല.. ആകെ ക്ഷീണിച്ചു... എന്ത് പറ്റി എന്ന് മനസ്സിലായില്ല.. ബെറ്റിന്റെ സമയം തീര്ന്നു...!

സാവധാനം നവാസിനോട് കാര്യം അന്വേഷിച്ചപ്പോ ഞങ്ങൾ ഞെട്ടി..........!!!
.
.
.
"അവൻ വീട്ടിൽ നിന്നും പോരുമ്പോൾ വെള്ളം കുടിച്ചു പരീക്ഷണം നടത്തിയാണത്രെ പോന്നത് "