![]() |
കേരളത്തിൻറെ മണ്ണ് രാസവസ്തുക്കളാൽ മലീമസം,മാരക കീടാണു നാശിനി തളിച്ച ഭക്ഷണം കഴിച്ചു ശീലിച്ച മലയാളി മനസ്സും കഷ്ട്ടത്തിലേക്ക് .. ആരോഗ്യം നോക്കാൻ ഫാസ്റ്റ് ഫുഡ് ഒഴിവാക്കി പുവർ വെജ് ആയി മാറിയവന്നു ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ..!
വേനൽക്കാലം വരുമ്പോൾ ഉപ്പക്കൊപ്പം വയലിൽ നിലം കിളച്ചു ശരിയാക്കി ചാണകവും പച്ചിലവളവും ഉപയോഗിച്ച് കൃഷി ചെയ്തത് ഇന്നും ഓർമയിലുണ്ട് (ഓർമയിലെ ഒള്ളു ). മഴക്കാലത്ത് നെല്ല്,വേനലിൽ വിവിധ പച്ചക്കറികൾ ഇതായിരുന്നു കാർഷിക രീതി. വാഴയും, കപ്പയും, ചീരയും, പടവലവും .... അങ്ങിനെ തണ്ണിമത്തൻ വരെ നീളുന്ന കൃഷിയിൽ രാസവളത്തെ തൊടാൻ സമ്മതിക്കാറില്ല. അത് കൊണ്ട് തന്നെ വൈകിട്ട് നനയ്ക്കാൻ ഇറങ്ങുമ്പോ വെണ്ടയ്ക്കയും വെള്ളരിയുമൊക്കെ പച്ചയിൽ കടിച്ചു തിന്നുന്നതു രസമായിരുന്നു.
മണ്ഡരി തെങ്ങിനേറ്റതോടു കൂടി മരുന്നു തളിയും, കായ് ഫലം കുറവായതിൽ രാസവളവും അരങ്ങിലേറി. മണ്ഡരി ബാധിച്ചതിൽ പിന്നെ തേങ്ങയുടെ തോത് നാലിലൊന്നായി കുറഞ്ഞെങ്കിലും രാസവളം പഴയപടിയിലേക്ക് തിരിചെത്തിച്ചു. എന്നാൽ ഒരു വർഷം വളപ്രയോഗം നടത്തിയില്ലെങ്കിൽ നാലിലൊന്ന് പോയിട്ട് എട്ടിലൊന്നു കിട്ടിയാലായി.
ഇന്ന് പച്ചക്കറിയും മറ്റെതൊരു സസ്യവും നട്ടു വളർത്താൻ രാസവളവും കീടാനു നാശിനിയും വേണമെന്ന സ്ഥിയിലായി, കൂടെ കൃഷി ചെയ്യാൻ ആളും ഇല്ലെന്ന സ്ഥിതിയായി.
ജൈവവളമുപയോഗിച്ചുള്ള കൃഷി രീതി ഇന്ന് പ്രചാരമേറിയതാണ് . കൂടുതൽ വിളവു നല്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ മനസ്സ് കുളിർപ്പിക്കും, എഞ്ചിനീയെർസും ചില പ്രവാസികളുമൊക്കെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിഞ്ഞതും നൂറുമേനി കൊയ്തതും നാം വായിച്ചു. എന്നാലും കേരളത്തിനാവശ്യമായ പച്ചക്കറികൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നതാണല്ലോ കാണുന്നത്.
രാസ വസ്തുക്കൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു.അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുഴുവൻ പഴവർഗങ്ങളും പച്ചക്കറിയും രാസവളവും കീടാണു നാശിനിയും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പാകമാകാതെ പഴുപ്പിക്കാനും രുചി വർദ്ധിപ്പിക്കാനും തുടങ്ങി വിവിധ പ്രയോഗങ്ങൾ നടത്തി വിപണിയിൽ എത്തിക്കുന്ന സാധനം വൻ ഡിമാന്റിൽ വിറ്റഴിക്കപ്പെടുന്നു.
ഓരോ മലയാളിയും ഇന്ന് നീങ്ങുന്നത് ആരൊക്കെയോ ചേർന്നെഴുതിയ തിരക്കഥക്ക് അനുസരിച്ചാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാമ്പഴം,ഓറഞ്ച് , മുന്തിരി എന്നിവയിലെല്ലാം മാരകമായ രാസപ്രയോഗം നടക്കുന്നുണ്ടെന്ന് നേരത്തെ ആരോഗ്യവകുപ്പ് കണ്ടെത്തിയതാണ്. സാധനങ്ങളുടെ സാമ്പിൾ പെട്ടെന്ന് പരിശോദിക്കാനുള്ള സംവിധാനമൊന്നും ആരോഗ്യവകുപ്പിൻറെ കൈകളിലില്ല എന്നതാണ് വാസ്തവം.
ഇത് മാത്രമല്ല, വിവിധ ചോക്ലേറ്റ്, രാസപദാർത്ഥങ്ങൾ ചേർത്ത ശീതള പാനീയങ്ങൾ ചില മിനറൽ വാട്ടർ വരെ കാൻസർ,ശ്വാസ കോശം, ഹൃദയ സംബന്ധമായ അസുഖങ്ങൾ വ്യാപകമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നുണ്ട്.
മല്ലി, മുളക് തുടങ്ങി സകല പോടികളിലും മായങ്ങളുടെ കലവറ തീർത്ത് മുന്നേറുന്നത് കണ്ടു കൊണ്ടിരിക്കുന്നു. ഈയടുത്ത് ഗുജറാത്തിൽ വളമായി ഉപയോഗിക്കുന്ന മല്ലി വേസ്റ്റ് കേരളത്തിലെക്ക് വന്ന കണ്ടൈനർ പിടിച്ചത് വായിച്ചല്ലോ. ഇത് കറിക്കൂട്ട് മസാലക്കമ്പനികൾക്കായി വിതരണം നടത്താൻ വേണ്ടിയാണത്രേ, ഇത് വായിച്ചപ്പോൾ പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാണ് എന്ന് തോന്നിപ്പോയി..
കർഷകർക്കായി ഗവർമെന്റ് സബ്സിഡി നല്കുന്നുണ്ടെന്നത് വലിയൊരു ആശ്വാസം തന്നെയാണ്, അതിൻറെ മറവിൽ അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൃഷി ഓഫീസറെ മാറ്റിയ വാര്ത്ത കണ്ടപ്പോൾ ഭിക്ഷക്കാരന്റെ മുമ്പിൽ ഇരക്കാൻ ചെന്ന ഉപമയാണ് ഓർത്തത്.
ഓരോ കർഷകനും വിവിധ പ്രശ്നങ്ങൾ പറയാനുണ്ട്.നഷ്ട്ടങ്ങളുടെ കണക്കും, അദ്വാനത്തിന്റെ കണക്കുകൾക്ക് സാമ്യമായ വരവില്ലാത്തതും പലവിധ കീടശല്യവും പ്രകൃതി ക്ഷോഭങ്ങൾ അങ്ങിനെ.... നെൽവയൽ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിതു,വീട്ടാവശ്യത്തിനു കൃഷി ചെയ്യാൻ നോക്കുമ്പോൾ സ്ഥലമില്ലാത്ത പരാതികൾ അങ്ങിനെ വേറെയും. എല്ലാറ്റിനും ഒരു മുഴം മുന്നേ എറിയുന്ന മലയാളി കൃഷിയിൽ മാത്രം പിന്നോട്ടായി,
ഇതിനിടയിൽ ഏക്കർ കണക്കിന് ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ അദ്ധ്യായം രചിക്കാൻ കേരളത്തിൽ മൂന്നെണ്ണം ഉണ്ടായിട്ടും തികയാത്ത പോലെ ഒരു എയർപോർട്ട് കൂടി നിര്മിക്കുന്നു.
സർക്കാർ ഭൂമി ഏറ്റെടുത്ത് ജൈവ കൃഷി നടത്താൻ ഉത്‌സാഹിക്കാത്തതെന്ത് ?ലാഭത്തിന്റെ കണക്ക് കാണിക്കാൻ കഴിയില്ല എന്നത് കൊണ്ടോ ? അപ്പോൾ ഈ കർഷകരുടെ അവസ്ഥ...?
മണ്ണിന്റെ മനസ്സറിയാത്ത വികസനം, മനുഷ്യൻറെ അത്യാവശ്യം നിറവേറ്റാത്തതായാൽ എന്ത് ചെയ്യും ....!!
